അധികാരത്തിന്റെയും ധർമ്മശാസ്ത്രത്തിന്റെയും ബലിപീഠത്തിൽ കുരുതികഴിക്കപ്പെട്ട രണ്ടു മഹാജീവിതങ്ങളുടെ ദുരന്തകഥയാണു രാമകഥ. മാതാപിതാക്കളും ഭർത്താവും സമൂഹവും പരിത്യജിച്ച നിസ്സഹായയായ ഒരു സ്ത്രീക്കുവേണ്ടി അനേകമായിരത്താണ്ടു തപം ചെയ്തവനാണു ഞാൻ. അതിൻഫലം കിടയ്ക്കേണ്ടാ കുറ്റം സീതയ്ക്കിരിക്കുകിൽ എന്ന് തന്റെ ഏകധനമായ തപോധനത്തെ പണയം വെച്ചുകൊണ്ട് രാഷ്ട്രീയാധികാരത്തെയും നിരാർദ്രമായ ധർമ്മശാസ്ത്രങ്ങളെയും ഏകനായി വെല്ലുവിളിക്കുന്നു ആദികവി. ആ മഹാകാരുണ്യത്തെ, ധർമ്മധീരതയെ, സ്വന്തം നൂറ്റാണ്ടിന്റെ യക്ഷപ്രശ്നങ്ങളിലേക്കാവാഹിക്കുന്നു മലയാളത്തിന്റെ മഹാകവി. സരളസ്‌നേഹരസത്തെ പരമാദർശമാക്കിയ ആശാന്റെ ആത്മനായികയുടെ അഗ്നിസാക്ഷ്യത്തിനു ശതാബ്ദി പ്രണാമം. ബാലചന്ദ്രൻ ചുള്ളിക്കാട് ചിന്താവിഷ്ടയായ സീതയുടെ പ്രസിദ്ധീകരണത്തിന്റെ നൂറാം വർഷത്തിൽ മാതൃഭൂമി പതിപ്പ്