സുവ്യക്തമായിരുന്ന കാഴ്ചകളെയും കേൾവികളെയും രുചിസ്പർശാനുഭവങ്ങളെയും തൂത്തുമായ്ച്ചുകൊണ്ടേയിരിക്കുന്ന കാലം. എങ്കിലും സൂക്ഷ്മാനുഭവങ്ങളെ തിരിച്ചുപിടിക്കാൻ ഉദ്യമിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യൻ പൂർവ്വകാലസ്മൃതിമുഹൂർത്തങ്ങളിലൊക്കെ സ്വയം ചോദിക്കുന്നു, ആർക്കെങ്കിലും കാണാമോ? ആർക്കെങ്കിലും കേൾക്കാമോ? മരണവും കാരുണ്യവും നിസ്സഹായതയും ആത്മനിന്ദയും പ്രത്യാശയും നിറഞ്ഞ കാലത്തിന്റെ രേഖകൾ. വിദ്യാർത്ഥിയായിരിക്കെ, ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് രചനാലോകത്തേക്ക് കടന്നുവരികയും പിന്നീട്, പത്രാധിപക്കുരുതിക്കിരയായി ആനുകാലികങ്ങളിൽനിന്ന് അപ്രത്യക്ഷനാകുകയുംചെയ്ത അൻവർ അബ്ദുള്ളയുടെ എഴുത്തിന്റെ ഇരുപത്തഞ്ചാംവർഷത്തിൽ, ഇതുവരെയെഴുതിയ മുഴുവൻ ചെറുകഥകളുടെയും പൂർണ്ണസമാഹാരം. ഉത്തരാധുനിക - ആഗോളീകൃത കേരളത്തിന്റെ ഒന്നാംപതിറ്റാണ്ടിന്റെ വേവലാതികൾ തെളിഞ്ഞുകിടക്കുന്ന മുപ്പത്തിയേഴ് കഥകൾ. അഗാധമായ മൃത്യുബോധവും കടുത്ത ജീവിതാസക്തിയും ഇരമ്പിക്കലമ്പുന്ന, ഭാഷയിലെയും ശില്പഘടനയിലെയും കലാപശ്രമങ്ങൾ.