ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും 'സൂത്രധാര'യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു. -എൻ. ശശിധരൻ