അദ്ധ്യാപകരുടെ പങ്ക് ഏറെ പരിമിതമായ സാങ്കൽപ്പിക ക്ലാസ്മുറികളും ബോധനവും ശക്തിപ്പെടുന്ന കാലത്താണ് ആദർശാത്മമായ അദ്ധ്യാപകജീവിതത്തെ പ്രകാശൻ തീവ്രമായി നമുക്ക് മുന്നിൽ വരച്ചുവെക്കുന്നത്. വിവരമാലിന്യ (Information Pollution) ത്തിന്റെ കൂമ്പാരത്തിനകത്താണ് ഇന്ന് ബോധനം നിറവേറ്റപ്പെടുന്നത്. "വിവരം' തന്നെയാണ് 'ജ്ഞാനം' എന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്ന കാലമാണിത്. ഈ സന്ദർഭത്തിൽ അധ്യാപകർക്ക് തങ്ങളുടെ ധർമ്മത്തെ പുനർനിർവ്വചിക്കേണ്ടിവരും. കേവല വിവരങ്ങളുടെ അമിതഭാരവും സാങ്കേതികവിദ്യയുടെ അധീശത്വവും മുതലാളിത്ത അജണ്ടയുടെ ഭാഗമാണ്. ഈ സന്ദർഭത്തിൽ ഒരു നിമിഷം കണ്ണാടിക്കുമുന്നിൽ നിൽക്കാൻ പ്രകാശൻ അദ്ധ്യാപകരോട് പറയുന്നു. മനുഷ്യജീവിയുടെ ഉൺമതന്നെ പ്രശ്നവൽക്കപ്പെട്ടിരിക്കുന്ന മാനവാനന്തര സമൂഹത്തിൽ എന്റെ ഈ ഭൗതികശരീരം എന്ത് ചെയ്യണം എന്ന് കണ്ണാടിയിൽക്കാണുന്ന പ്രതിബിംബത്തോട് ചോദിക്കാൻ അദ്ധ്യാപകർ തയ്യാറാകണം. ഒരു പക്ഷേ അതിന് കണ്ണാടി നൽകുന്ന ഉത്തരം ഇതായിരിക്കാം. നിങ്ങളും ഒരു കണ്ണാടിയാകുക. ലോകം അതിന്റെ ദയാരഹിതമായ മുഖം കണ്ട് ഞെട്ടുന്നതുവരെ സമൂഹമദ്ധ്യത്തിൽ സ്വയം പ്രതിഷ്ഠിക്കുക. ഓരോ അദ്ധ്യാപകരും വായിച്ചിരിക്കേണ്ട സൂക്ഷിച്ചുവയ്ക്കേണ്ട അസാധാരണമായ പുസ്തകമാണ് മറുവായന