ഒറ്റയ്ക്കും കൂട്ടായും ആക്രമിക്കപ്പെട്ട, പുരുഷലിംഗമാണ് ഏറ്റവും ശക്തവും ക്രൂരവും നീചവും ആയ ആയുധം എന്ന നേർസാക്ഷ്യം നടത്തുന്ന ഒരുപറ്റം സ്ത്രീകൾ സ്ത്രീസമൂഹത്തെ റേപ്പിൽനിന്ന് മക്ഷിക്കുന്നതിനായി ചെയ്യാനൊരുങ്ങുന്ന ചെയ്യാനാഗ്രഹിക്കുന്ന ചില പദ്ധതികളാണ് ഈ നോവൽ ചർച്ചചെയ്യുന്നത്. ചരിത്രവും ഫിക്ഷനും യാഥാർത്ഥ്യവും കൂടിക്കലർന്നുള്ള ആഖ്യാനത്തിൽ പല കാര്യങ്ങളും വിശ്വസിക്കാൻ കഴിയാതെ, എന്നാൽ വിശ്വസിച്ചേ മതിയാകൂ' എന്ന തിരിച്ചറിവിൽ താളുകൾ മറിഞ്ഞുപോവുമ്പോൾ ചരിത്രം നമ്മെ കൊഞ്ഞനം കുത്തും, വർത്തമാനം നമ്മെ ഇളിച്ചുകാട്ടും, വല്ലാതെ പരിഹസിക്കും, നാം നമ്മെത്തന്നെ കാണും, അറിയും. വല്ലാത്ത വേപഥുവോടെ നാം തിരിച്ചറിയും; അമ്മയും സഹോദരിയും മകളും ഭാര്യയും അടങ്ങിയ നമ്മുടെ സ്ത്രീകൾക്കും രക്ഷയില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന്... നമ്മുടെ ഇരുണ്ട കാലത്തോട് ഇത്രമേൽ സർഗ്ഗാത്മകമായി കലഹിക്കുകയും പ്രകോപിപ്പിക്കുകയും ഒരു പുനർവിചിന്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു നോവൽ സമീപകാലത്തെങ്ങും മലയാളത്തിൽ ഉണ്ടായിട്ടില്ല.